Saturday 13 June 2015

ജുറാസ്സിക് വേൾഡ് 3D

 സാധാരണക്കാർ, സിനിമ കണ്ടാൽ മാത്രം മതിയെന്നും റിവ്യൂ എഴുതുന്ന കാര്യം, തലയിൽ കിഡ്നിയുള്ള പുലികൾ നോക്കിക്കോളും എന്നും സുഹാസിനി ആന്റി പറഞ്ഞിട്ട് അധിക നാളായില്ല. എന്ന് വച്ച് നമ്മൾക്ക് വെറുതെ ഇരിക്കാൻ പറ്റുമോ? തലയിൽ വല്ല കുന്തവും ഉണ്ടായിട്ടാണോ നമ്മൾ കഥ, കവിത, ലേഖനം തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് ഓരോ ഐറ്റംസ് പടച്ചു വിടുന്നത്?! ഒരു വിശ്വാസത്തിന്റെ പുറത്ത് അടിച്ചു വിടുന്നു. വഴി തെറ്റിയെത്തുന്ന ചില പാവങ്ങൾ അതൊക്കെ വായിച്ച് കണ്ണും തള്ളി ഡെസ്പടിച്ച് സ്കൂട്ടാവുന്നു. അത്ര തന്നെ. അപ്പൊപ്പിന്നെ റിവ്യൂവിനെ മാത്രം ഒഴിവാക്കിയാൽ അതിന് സങ്കടമാവില്ലേ? സുഹാസിനി ആന്റി എന്തൊക്കെ പറഞ്ഞാലും റിവ്യൂവിനെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ഈ കൊച്ചു ഗോവിന്ദന്റേത് ഒരു കൊച്ചു മനസ്സാണ് അമ്മായീ, കൊച്ചു മനസ്സാണ്. കഥയും കവിതയും അനുഭവങ്ങളും  നിരൂപണങ്ങളും ഒക്കെ നിറഞ്ഞ ഒരു സമത്വസുന്ദരമായ ഒരു ബ്ലോഗ്‌ ആണ് ഈ കേഡിയുടെ സ്വപ്നം. അതുകൊണ്ട് ഇത്തവണ ഞാൻ അവതരിപ്പിക്കുന്ന ഐറ്റത്തിന്റെ പേരാണ്... കേഡീസ് റിവ്യൂ ഓഫ് ജുറാസ്സിക് വേൾഡ് 3D!!! (പ്രത്യേക ഓഫർ : കഥ മുഴുവൻ പറഞ്ഞ് രസം കളയുന്നതല്ല. അത് കൊണ്ട് ധൈര്യമായി വായിക്കാം!)

 22 വർഷങ്ങൾക്ക് മുമ്പ് സ്റ്റീവൻ സ്പീൽബെർഗ് ലോകത്തിന് സമാനിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ സിനിമ. അന്ന് സുരക്ഷാ കവചം ഭേദിച്ച് 'ടൈറാനോസോറസ് റെക്സ്‌' എന്ന ഭീമാകാരനായ ദിനോസർ ജുറാസിക് പാർക്ക്‌ എന്ന തീം പാർക്കിൽ നടത്തിയ വിളയാട്ടം ഇന്നും നമ്മളാരും മറന്നിട്ടില്ല. അതിനെ പിന്തുടർന്ന് പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി. ജുറാസിക്‌ പാർക്ക്‌ സീരീസിലെ നാലാമത്തെ സിനിമയാണ്, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ കോളിൻ ട്രെവറോ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമാകെ റിലീസ് ചെയ്ത ജുറാസിക് വേൾഡ്. ഒറ്റ വരിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ഭയങ്കര ദിനോസറും അതിനെ വരുതിയിൽ ആക്കാൻ ഉള്ള ശ്രമങ്ങളും ആണ് ഈ സിനിമ. അതിൽ പതിവ് പോലെ കുറച്ച് പ്രണയവും സെന്റിമെൻസും പണക്കൊതിയും സസ്പെന്സും ഒക്കെ ചേർത്തിരിക്കുന്നു. പക്ഷേ, അത് 3D യിൽ, കയ്യൊതുക്കത്തോടെ ചെയ്തിരിക്കുന്നു എന്നത് കൊണ്ടാണ് ഈ സിനിമ മികച്ച താവുന്നത്.

സീരീസിലെ നാലാമത്തെ സിനിമയാണെങ്കിലും ആദ്യസിനിമയുടെ തുടർച്ചയായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. അന്ന് അടച്ചു പൂട്ടിയ 'ഐല നുബ്ലാർ' എന്ന ദ്വീപ്‌ സ്വപ്നസദൃശമായ രീതിയിൽ നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പാർക്കിന്റെ ഓപറേഷൻസ് മാനേജർ ആയ ക്ലെയറിനെ (ബ്രിസ് ഹോവാർഡ്) കാണാനും പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാനുമായി ക്ലെയറിന്റെ അനന്തരവന്മാരായ സാക് മിച്ചലും ഗ്രേ മിച്ചലും യാത്ര തിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ദ്വീപിലേക്കുള്ള യാത്രയും അവിടുത്തെ ആകർഷണങ്ങളും ഒക്കെ നമുക്ക് മുന്നിൽ ത്രിമാന ദൃശ്യങ്ങളായി  ഇതൾ വിരിയുന്നതും ഇവരിലൂടെ തന്നെയാണ്. അന്നേ ദിവസം ഔദ്യോഗിക കാര്യങ്ങളാൽ തിരക്കിലായിപ്പോയ ക്ലെയർ, കുട്ടികളുടെ മേല്നോട്ടം സഹപ്രവർത്തകയായ സാറയെ ഏൽപ്പിക്കുന്നു. കുഞ്ഞു ദിനോസറകളുടെ പുറത്ത് സവാരി ചെയ്യുന്ന കുട്ടികളും വെള്ളത്തിൽ താമസിക്കുന്ന മോസസോറസ് എന്ന വമ്പൻ ദിനോസറിന്റെ ഇരപിടിത്തവും പാർക്കിലൂടെ മെട്രോ റെയിലിലുള്ള യാത്രയും ഗൈറോസ്ഫിയർ എന്ന ഗോളാകൃതിയിലുള്ള വാഹനവും ഒക്കെ പുതിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ കഥാനായകനായ ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്), വെലോസിറാപ്റ്റർ എന്ന ചെറിയ ദിനോസറുകളെ പരിശീലിപ്പിക്കുന്നതും അബദ്ധത്തിൽ അവയുടെ കൂട്ടിലേക്ക് വീണ ഒരു ജോലിക്കാരനെ രക്ഷപ്പെടുത്തുന്നതും തുടക്കത്തിലെ രസകരമായ കാഴ്ചകളാണ്. കുട്ടികളോടൊപ്പം നിൽക്കാത്തതിൽ നായികക്ക് കുറ്റബോധം തോന്നുന്ന രംഗവും ഉണ്ട്.


ഇതിനിടെ, കോർപ്പറേറ്റുകളുടെ താത്പര്യത്തിന് വഴങ്ങി, ജനിതക മാറ്റം വരുത്തിയ, ബുദ്ധിയും കരുത്തുമേറിയ 'ഇൻഡോമിനസ് റെക്സ്‌' എന്ന ദിനോസർ അണിയറയിൽ ഉള്ള കാര്യം ക്ലെയർ സംസാരത്തിനിടെ വെളിപ്പെടുത്തുമ്പോൾ ആണ് പ്രധാന കഥാപാത്രത്തിന്റെ സൂചന ആദ്യമായി നമ്മൾക്ക് കിട്ടുന്നത്. പിന്നീട് ജുറാസിക് വേൾഡിന്റെ CEO ആയ സൈമണ്‍ മസ്രണിയുടെ (ഇർഫാൻ ഖാൻ) കൂടെ ക്ലെയർ, ഇന്ഡോമിനസ് റെക്സിന്റെ വാസസ്ഥലം സന്ദർശിക്കുകയും സൈമണ്‍ന്റെ  ആവശ്യപ്രകാരം ആ നിർമിതിയുടെ ബലം ഉറപ്പ് വരുത്താൻ ഓവെൻ ഗ്രാഡിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. (ഓവന്റെ നഷ്ട പ്രണയിനി കൂടിയാണ് ക്ലയർ!). ശരീരതാപനില തിരിച്ചറിഞ്ഞ് ഉറവിടം വ്യക്തമാക്കുന്ന സംവിധാനത്തിലൂടെ ദിനോസറിനെ തിരയുന്ന ജീവനക്കാർ ആ കൃത്രിമ വനത്തിനുള്ളിൽ ദിനോസർ ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിന്നാണ് നമ്മൾ കാത്തിരുന്ന കഥ തുടങ്ങുന്നത്!

ആ കൂറ്റൻ ചുറ്റുമതിലിൽ മുകളറ്റം വരെ വലിയ നഖക്ഷതങ്ങൾ കാണുന്നതോടെ ദിനോസർ രക്ഷപ്പെട്ടതായി ക്ലയറും ഓവനും ഊഹിക്കുന്നു. ഈ വിവരം പറയാൻ ക്ലയർ ജുറാസിക് വേൾഡിന്റെ കണ്ട്രോൾ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്ന സമയത്ത് രണ്ട് ജീവനക്കാരും ഓവനും കൂടി മതിലിലെ പാടുകൾ നിരീക്ഷിക്കാൻ സെക്യൂരിറ്റി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നു. എന്നാൽ ദിനോസറിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പിന്റെ സ്ഥാനം വച്ച്, ദിനോസർ അവിടെത്തന്നെയുണ്ടെന്ന വിവരമാണ് നായികക്ക് മറുപടിയായി കിട്ടിയത്. അതായത് നായകനും ദിനോസറും ഒരേ സമയം ഒരു കൂട്ടിൽ! അപ്പോൾ ആ കാട് മൊത്തം ഉലച്ചു കൊണ്ട് ദിനോസർ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ശരിക്കും ത്രസിപ്പിക്കും കേട്ടോ. ഓവനും മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ഗേറ്റ് അടയുന്നതിന് മുമ്പ് അത് തകർത്തെറിഞ്ഞു കൊണ്ട് ഇൻഡോമിനസ് റെക്സ്‌ പുറത്തെത്തുകയും ചെയ്യുന്നതോടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിജീവനത്തിന്റെ പുതിയ യുദ്ധം തുടങ്ങുകയായി...


ഒരു ദ്വീപ്‌, ഇരുപതിനായിരത്തിൽ ഏറെ സഞ്ചാരികൾ, നൂറു കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം, നിരവധി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ, തന്നിഷ്ടക്കാരനായ സേഫ്ടി ഓഫീസർ, അപകടകാരികളായ മറ്റ് ദിനോസർ വർഗങ്ങൾ, കാട്ടിലകപ്പെട്ട രണ്ട് കുട്ടികൾ, അവരെ തേടി കാട്ടിലേക്ക് തിരിക്കുന്ന നായികാനായകന്മാർ, പരിശീലിപ്പിച്ചെങ്കിലും ഇണങ്ങാത്ത നാല് വെലോസിറാപ്ടറുകൾ, രക്തദാഹിയായ ഒരു കൂറ്റൻ ദിനോസർ... പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചു മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനിടെ നൊസ്റ്റാൽജിയ ഉണർത്തി പഴയ ജുറാസിക് പാർക്കിലെ കെട്ടിടങ്ങളും അവശിഷ്ടങ്ങളും കടന്നു വരുന്നുമുണ്ട്. ശരീരതാപനില ചുറ്റുപാടുകൾക്കൊപ്പം ക്രമീകരിക്കാനും ശരീരത്തിലെ ഇലക്ട്രോണിക് ചിപ്പ് ചീന്തിയെറിയാനും തക്ക ബുദ്ധിയുള്ള ജീവിയാണ് 'ഇൻഡോമിനസ് റെക്സ്‌' എന്ന് കഥ പുരോഗമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു. വെലോസിറാപ്ടറുകളെയും കൂട്ടി നായകൻ ദിനോസർ വേട്ടക്ക് പോകുന്നതും അതിന്റെ അനന്തര ഫലവും ഒക്കെ സിനിമയുടെ ഹൈലൈറ്റ് ആണ്. അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും കുറെ നിമിഷങ്ങൾക്കൊടുവിൽ മികച്ച ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുന്നു.

ജുറാസിക് പാർക്കിലെ പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി 3D ഉൾപ്പെടുത്തി സിനിമക്ക് പുതുമ സമ്മാനിക്കാൻ ഉള്ള ശ്രമം വിജയിച്ചു എന്ന് വേണം പറയാൻ. നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മറ്റുള്ളവർ തരക്കേടില്ലാതെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു എന്നേ പറയാനുള്ളൂ. ദിനോസറിന്റെ പ്രത്യേകതകൾ ഉൾപ്പടെ, തിരക്കഥയിലെ അശാസ്ത്രീയത ഇതിനകം പലയിടത്തും ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ഇതൊരു സൈ-ഫൈ മൂവിയാണ്, ഡോക്യുമെന്ററി അല്ല എന്ന മറുപടിയിലൂടെ സംവിധായകൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു! പിന്നെ, ആദ്യം പറഞ്ഞ ആന്റിയെ പേടിച്ച്, ശബ്ദ മിശ്രണം, രംഗസജ്ജീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല :)

ജുറാസിക് പാർക്കിനോട് തോന്നിയ ആ ഒരു ഇഷ്ടം ജുറാസിക് വേൾഡിനോട്‌ തോന്നില്ല എന്നത് സത്യമാണ്. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ! എങ്കിലും ജുറാസിക് വേൾഡ് നിങ്ങളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

P.S : ജുറാസ്സിക് വേൾഡിനെ കുറിച്ച്  മുരളി ചേട്ടൻ (ബിലാത്തിപ്പട്ടണം / മുരളീ മുകുന്ദൻ ) എഴുതിയ ഒന്നാന്തരം റിവ്യൂ ഇവിടെ വായിക്കാം.

You may also like: 
                               ചതിക്കല്ലേ മൊതലാളീ...!
                               ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?
                               ബാർട്ടണ്‍കുന്നിലെ വിസ്മയം 

Wednesday 3 June 2015

ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?!

ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേപ്പേ...
ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേ പെപ്പരപ്പേ...

കൊട്ടും കുരവയും പീപ്പിയും ഒക്കെയായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരുന്നതിന്റെ ആരവം കേൾക്കുന്നില്ലേ? ആഹാ, പരിസ്ഥിതി ദിനം എത്തുമ്പോൾ മരം നടാനും മനുഷ്യന്റെ പ്രവൃത്തികളെ അപലപിക്കാനും എല്ലാവർക്കും എന്തൊരാവേശം... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ!

മാതൃദിനത്തിന്റെ അന്ന് അമ്മയ്ക്ക് ഇത് പോലത്തെ ഒരു ചായക്കപ്പ് സമ്മാനിച്ച്, മുഖപുസ്തകത്തിൽ തേനും പാലും ഒഴുക്കുന്ന വങ്കന്മാരെ പോലെ, പരിസ്ഥിതി ദിനത്തിന്റെ സമയത്ത് ഇത് പോലെ ഒരു പോസ്റ്റിട്ട് വങ്കനാവാൻ വന്നതാണ് ഞാനും! കമ്പ്യൂട്ടർ ഉപയോഗിക്കാനും ഇന്റർനെറ്റിലൂടെ ഈ ബ്ലോഗ്‌ വായിക്കാനും അറിയാവുന്ന നിങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അറിയാതിരിക്കാനും തരമില്ലല്ലോ? എന്നിട്ടും ഒരു ചെറിയ കുറിപ്പിലൂടെ ഇതേ പ്രശ്നം ചൂണ്ടിക്കാണിക്കുന്ന എന്നെ വങ്കൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

എന്തായാലും വന്ന സ്ഥിതിക്ക് വളരെ എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചില ചോദ്യങ്ങൾ ചോദിക്കട്ടെ?  
  1. നിങ്ങൾ ഒരു സ്രാവിനെ ജീവനോടെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ?
  2. നിങ്ങൾ ഒരു ഒട്ടകത്തിനെ പട്ടിണിക്കിട്ട്  കൊന്നിട്ടുണ്ടോ?
  3. ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്തിട്ടുണ്ടോ?
  4. ഒരു കടലാമയെ നരകിപ്പിച്ചിട്ടുണ്ടോ?
പരീക്ഷക്ക്, ഉത്തരം അറിയാത്ത ചില ചോദ്യങ്ങൾ ടീച്ചർമാർ നിങ്ങളോട് ചോദിച്ചിട്ടുണ്ട് എന്നല്ലാതെ, ഇമ്മാതിരി ബീഭത്സമായ ചോദ്യങ്ങൾ ആരും ചോദിച്ചിരിക്കാൻ ഇടയില്ല അല്ലേ. എന്നോട് ക്ഷമി. ഇങ്ങനെ ചെയ്യാൻ പോയിട്ട്, ഇങ്ങനെ ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല എന്ന് എനിക്കറിഞ്ഞു കൂടേ?! ആരെങ്കിലും കൊന്ന് കറി വെച്ച് തന്നാൽ വല്ലപ്പോഴും കുറച്ച് ചിക്കനോ മട്ടനോ കഴിക്കും എന്നതൊഴിച്ച് മറ്റെല്ലാ ജീവികളെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചവരാണ് നാം. അപ്പൊ പിന്നെ, കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്യേണ്ട ആവശ്യം നമുക്കെന്താണ്?

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം"

എന്ന, നാണുഗുരുവിന്റെ ഉദ്ബോധനം കേട്ട് വളർന്നവരാണ് നമ്മൾ. മര്യാദക്ക് ജോലി ചെയ്ത് കുടുംബം പോറ്റാൻ പോലും നേരം തികയാത്ത ഇക്കാലത്ത് മരുഭൂമിയിലെ കപ്പലായ ഒട്ടകത്തിനെയും കപ്പലിന്റെ അടിയിലൂടെ നീന്തിപ്പോകുന്ന സ്രാവിനെയും അങ്ങോട്ട്‌ ചെന്ന് ഉപദ്രവിക്കേണ്ട കാര്യം എന്താണ്? അവിടെയാണ് നമുക്ക് തെറ്റിയത്.

ഉപദ്രവിക്കാൻ നമ്മൾ അങ്ങോട്ട്‌ ചെല്ലണം എന്നൊന്നും ഇല്ല. നമ്മുടെ വിവേകരഹിതമായ പ്രവൃത്തികൾ മാത്രം മതി. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഏറ്റുവാങ്ങി യേശുദേവൻ കുരിശുമരണം വരിച്ച പോലെ ഇന്നും മനുഷ്യരുടെ പാപങ്ങൾക്ക് പകരമായി നൂറായിരം ജീവികൾ മരിച്ചു കൊണ്ടിരിക്കുന്നു. എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന അത്തരം മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ്‌ ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!

ഗൂഗിളമ്മച്ചി കാണിച്ചു തന്ന നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് ഏതാനും ചിത്രങ്ങൾ ഇതാ. അസുഖകരമായ കാഴ്ചകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ആദ്യമേ ക്ഷമാപണം.





















പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ സഹജീവികളെ ബാധിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിത്. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവർ മുതൽ മറ്റനേകം സിന്തറ്റിക് വസ്തുക്കൾ, അനേകായിരം നിരപരാധികളും നിസ്സഹായരുമായ മിണ്ടാപ്രാണികളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നതിനേക്കാൾ കൂടുതലൊന്നും എനിക്ക് ഇവിടെ എഴുതാനില്ല. മനുഷ്യന്റെ അത്യാഗ്രഹത്തെ കുറിച്ച് അപലപിക്കാനോ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനോ ഞാൻ ശ്രമിക്കുന്നുമില്ല. ഒന്ന് മാത്രം ഓർത്താൽ നന്ന്. 

ബേപ്പൂർ സുൽത്താൻ കണ്ട 'ഭൂമിയുടെ അവകാശികൾ' എന്ന സ്വപ്നം വായനയിൽ മാത്രമേ സുഖം നൽകുന്നുള്ളൂ. യാഥാർത്ഥ്യം എത്രയോ അകലെയാണ്. നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യങ്ങൾക്കും പിന്നിൽ നമ്മളെ ബാധിക്കാതെ, നമ്മൾ അറിയാതെ തിരസ്കൃതമാവുന്ന ചില കാഴ്ചകളുണ്ട്‌. ആരും കേൾക്കാതെ പോകുന്ന നിലവിളികളുണ്ട്. നെഗറ്റിവിസം എന്ന് പറഞ്ഞ് ഒഴിവാക്കുന്നവയും ഉണ്ട്. നമ്മൾ അറിയുന്നില്ല എന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച് നാൾക്കുനാൾ വർധിക്കുകയാണ്. ബീഫ് വാങ്ങാൻ പോകുമ്പോൾ, ഇറച്ചി പൊതിയാനുള്ള പ്ലാസ്റ്റിക് കവർ, പോത്തിന്റെ വയറ്റിൽ നിന്നും ഫ്രീയായി കിട്ടുന്ന കാലം അധികം ദൂരെയല്ലെന്ന് ചുരുക്കം.

ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?

പ്ലാസ്റ്റിക് വർജിക്കുക എന്നത് സമീപഭാവിയിൽ സംഭവ്യമല്ല എന്നറിയാം. എങ്കിലും, ഷോപ്പിംഗ്‌ കഴിഞ്ഞ് കൈ നിറയെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ മുഖത്ത് വിരിയുന്ന സംതൃപ്തിയുടെ ആ ചിരിയുണ്ടല്ലോ? ഭൂമിയിലെ അനേകം ജീവിവർഗങ്ങളുടെ വാസം അസാധ്യമാക്കുന്ന സാധനങ്ങളാണ് നാം സ്വന്തമാക്കിയത് എന്നോർത്ത്,  ആ ചിരി അർത്ഥശൂന്യമാണെന്ന ചിന്തയുണ്ടായാൽ നന്ന്.
ആ തിരിച്ചറിവും അതിൽ നിന്നുണ്ടാകുന്ന വിനയവും മാത്രം മതി ഈ ലോകത്ത് ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ.
************

നിർജീവമായ കണ്ണുകളിൽ ആ പാവം പക്ഷി അവശേഷിപ്പിച്ചു പോയ ചോദ്യം എന്തായിരിക്കും?